ന്യൂഡൽഹി: രാഹുൽ ഗാന്ധിയും കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുന ഖാർഗെയും കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് കെ.സുധാകരനുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി. ദേശീയ പ്രസിഡൻ്റ് മല്ലികാർജുന ഖാർഗെ ആവശ്യപ്പെട്ടതിനെ തുടർന്ന് ഡൽഹിയിലെത്തിയ കെ.സുധാകരനുമായി രാഹുൽ ഗാന്ധിയും ചർച്ച നടത്തി. കെ സുധാകരൻ കുടുംബസമേതമാണ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയെയും കണ്ടത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു. കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ജീവിതം മുഴുവൻ പോരാടിയ നേതാവാണ് കെ സുധാകരൻ എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. യഥാർത്ഥ പോരാളിയാണ് സുധാകരനെന്നും യുഡിഎഫ് ഒറ്റക്കെട്ടാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേരളത്തിൽ നൂറ് സീറ്റുകളോടെ കോൺഗ്രസ് വൻ വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൈക്കമാൻഡ് നിർദേശ പ്രകാരം ഡൽഹിയിലെത്തിയ സുധാകരൻ മകനും മകന്റെ ഭാര്യയ്ക്കുമൊപ്പമാണ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കെ സുധാകരൻ പാർട്ടിയോട് ഇടഞ്ഞിരുന്നു. ഈ വിഷയത്തിൽ കുറേ ദിവസം ഡൽഹിയിൽ തന്നെ തുടർന്ന കെ സുധാകരൻ ഒടുവിൽ ഹൈക്കമാൻഡ് പറഞ്ഞത് അനുസരിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും പിന്മാറുകയായിരുന്നു.
കെ.സുധാകരന് മത്സരിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും എംപിമാർ മത്സരിക്കേണ്ടെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു ഹൈക്കമാൻഡ്. പിന്നീട് സുധാകരൻ തെരഞ്ഞെടുപ്പ് പ്രവർത്തങ്ങളിൽ സജീവമാകുകയായിരുന്നു. രാഹുൽ ഗാന്ധി, എ കെ ആന്റണി, രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ തുടങ്ങിയ നേതാക്കളാണ് സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിന് മുൻകൈയെടുത്തത്.
K. Sudhakaran was a Congress leader who fought for the people: Rahul Gandhi





















